Friday, May 10, 2024
spot_img

കോറോയോ കൃഷ്ണയോ ഒഗ്ബെചെയോ!! ഐഎസ്എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക്?

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിലെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലാണ്. മത്സരങ്ങള്‍ പ്ലേ ഓഫിലേക്ക് അടുക്കുന്തോറും ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടവും കൂടുതല്‍ ശക്തമാവുകയാണ്. തുടക്കം മുതല്‍ ഗോളടിയില്‍ മികച്ച് നില്‍ക്കുകയും ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ ശക്തമായ മത്സരം കാഴ്ച വെക്കുകയും ചെയ്യുന്ന ചില താരങ്ങള്‍ ഇപ്പോഴും ഈ പോരാട്ടത്തില്‍ സജീവമാണ്. ചിലര്‍ താഴെ പോകുകയും പുതിയ ചില താരങ്ങള്‍ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു.

എടികെയുടെ ഫിജിയന്‍ ഇന്‍റര്‍നാഷണല്‍ താരവും ഇന്ത്യന്‍ വംശജനുമാണ് റോയ് കൃഷ്ണ. നിലവിലെ സീസണില്‍ തുടക്കം മുതല്‍ ഗോൾഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം കാഴ്ച വെക്കുന്നത്. നിലവില്‍ 17 മത്സരങ്ങളില്‍ 14 ഗോളുമായി റോയ് കൃഷ്ണയാണ് മുന്നില്‍. ടീം പ്ലേ ഓഫില്‍ കടന്നതോടെ റോയ് കൃഷ്ണയ്ക്ക് മുന്നില്‍ ഇനിയും സാധ്യതകളുണ്ട്.

Roy Krishna.

എഫ്സി ഗോവയുടെ സ്പാനിഷ് താരം ഫെറാന്‍ കോറോമിനെസ് നിലവില്‍ ഒപ്പത്തിനൊപ്പമുണ്ട്. 15 കളിയില്‍ 14 ഗോളുകളാണ് കോറോയും സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞതവണ ഗോള്‍ഡന്‍ ബൂട്ട് നേടിയ താരമാണ് കോറോമിനാസ്. എന്നാല്‍ ഇക്കുറി മൂന്നു മത്സരം കളിക്കാതിരുന്നത് താരത്തിന് തിരിച്ചടിയായി. ഗോവയും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇനിയും ഗോളടിക്കാനും ഗോൾഡന്‍ ബൂട്ട് സ്വന്തമാക്കാനും കോറോയ്ക്കും അവസരമുണ്ട്.

Ferran Corominas of FC Goa celebrates after the goal during match 17 of the Hero Indian Super League 2018 ( ISL ) between FC Goa and Mumbai City FC held at Jawaharlal Nehru Stadium, Goa, India on the 24th October 2018Photo by: Sandeep Shetty /SPORTZPICS for ISL

ഒരു ഹാട്രിക് ഗോളടക്കം കേരള ബ്ലാസ്റ്റേഴ്സിനായി 15 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകളാണ് ക്യാപ്റ്റന്‍ ബ‍ര്‍ത്തലോമിയോ ഒഗ്ബെചെ ഇതുവരെ നേടിയിട്ടുള്ളത്. പ്ലേ ഓഫില്‍ നിന്ന് പുറത്തായതിനാല്‍ ഇനി ഒരു മത്സരം കൂടി മാത്രമേ ഒഗ്ബെചെയ്ക്ക് സീസണില്‍ ബാക്കിയുള്ളൂ. ഈ മത്സരത്തില്‍ അസാമാന്യപ്രകടനം കാഴ്ച വെച്ച് കൂടുതല്‍ ഗോളുകള്‍ നേടാന്‍ സാധിച്ചാല്‍ ഒഗ്ബെചെയ്ക്കും സാധ്യതകളുണ്ട്.

ഗോള്‍വേട്ടയില്‍ ബ്ലാസ്റ്റേഴ്സ് നായകന്‍ ബര്‍ത്തലോമിയോ ഒഗ്ബെചെയ്ക്ക് ഒപ്പമാണ് ചെന്നൈയിന്‍ എഫ്സിയുടെ ലിത്വാനിയന്‍ സ്ട്രൈക്കര്‍ നെരിജസ് വാള്‍സ്കിസ്. 16 മത്സരങ്ങളില്‍ നിന്ന് 13 ഗോളുകള്‍ തന്നെയാണ് വാല്‍സ്കിസും സ്വന്തമാക്കിയിട്ടുള്ളത്. പ്ലേ ഓഫിലെത്താന്‍ ചെന്നൈയിന്‍ എഫ്സിക്ക് സാധിച്ചാല്‍ തുടര്‍ന്നും ഗോളടിച്ച് കൂട്ടാനും ഗോള്‍ഡന്‍ ബൂട്ടിനായി ശക്തമായ പോരാട്ടം കാഴ്ച വെക്കാനും താരത്തിന് കഴിയും.

എഫ്സി ഗോവ താരം ഹ്യൂഗോ ബൗമാസ്, ബെംഗളൂരു എഫ്.സി.യുടെ സുനില്‍ ഛേത്രി, ഒഡിഷ എഫ്.സി.യുടെ അരിഡാനെ സന്താന എന്നിവരാണ് ഗോള്‍വേട്ടയുടെ കാര്യത്തില്‍ പിന്നാലെയുള്ളത്. ഇതില്‍ എഫ്സി ഗോവയും ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇനിയും മുഖ്യധാരയിലേക്ക് കയറി വരാന്‍ ബൗമസിനും ഛേത്രിക്കും സാധിക്കും.ബൗമസ് 11 ഗോളുകളും മറ്റ് രണ്ട് പേര്‍ ഒന്‍പത് ഗോളുകളുമാണ് നേടിയിട്ടുള്ളത്.

Related Articles

Latest Articles