പത്തനംതിട്ട:കുടുംബവഴക്കിനെ തുടർന്ന് പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദമ്പതികളിൽ ഭർത്താവ് മരിച്ചു.കൊടുമൺ കിഴക്ക് പാലവിളയിൽ ജോസ് ( 62 ) ആണ് ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഭാര്യ ഓമന (55 ) ഗുരുതര പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.ഇതുവരേയും തീ കൊളുത്തിയതാരെന്ന് വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച വൈകിട്ട് 3.45 നായിരുന്നു സംഭവം. അടുക്കളവാതിലിന് സമീപത്ത് നിന്ന് തീ പിടിച്ച നിലയിൽ വീട്ടിലേക്ക് കയറി വന്ന ഓമനയെ മകൻ ജോബിയാണ് കണ്ടത്. ഉടൻ തന്നെ ജോബി തീയണച്ച് ഓമനയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വിവരമറിഞ്ഞ് എത്തിയ പോലീസ് സംഘമാണ് നിലത്ത് വീണു കിടന്ന ജോസിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പൊള്ളൽ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വഴക്ക് പതിവായതിനാൽ എന്തു ബഹളം കേട്ടാലും പരിസരവാസികൾ ശ്രദ്ധിക്കാറില്ല. ഇതേ കാരണത്താൽ മകനും ശ്രദ്ധിച്ചിരുന്നില്ല. കത്തുന്ന വസ്ത്രങ്ങളുമായി കയറി വന്ന അമ്മയുടെ തീയണച്ച് മകൻ ജോബി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.