ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
1952 ല്‍ തിരുവനന്തപുരത്താണ് ജനിച്ചത്. ഊട്ടിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദം പൂര്‍ത്തിയാക്കി. തുടർന്ന് മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ ജോലി ചെയ്തു.
ഭരതന്റെ ആരവമാണ് ആദ്യ ചിത്രം. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. തമിഴിലും മലയാളത്തിലുമായി 12 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
മോഹന്‍ ലാല്‍ ചിത്രം ബറോസില്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.