Thursday, April 25, 2024
spot_img

അനാഥത്വത്തിന്റെ വിവിധ മുഖങ്ങൾ, ദത്തെടുക്കലിന്റെ പുതിയ രൂപവും, സാധ്യതയും പ്രശ്നങ്ങളും ആർദ്രമായ കഥാതന്തുവുമായി ‘ക്ഷണികം’ പ്രേക്ഷക ശ്രദ്ധ നേടുന്നു

അനാഥത്വം വേട്ടയാടുന്നത് കുട്ടികളെ മാത്രമല്ല. മാതാവും പിതാവും സമൂഹത്തിലെ ഓരോ അംഗവും അനാഥരാകാം. മകനെ നഷ്ടപ്പെടുന്ന അമ്മയും അച്ഛനും അനുഭവിക്കുന്ന അനാഥത്വത്തിന്റെ തീഷ്ണത ഭംഗിയായി അവതരിപ്പിക്കുന്ന ചിത്രമാണ് ജുവൽ മേരി നായികയായെത്തുന്ന ‘ക്ഷണികം’. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെഴുതിയ ദീപ്തി നായരുടെ ‘മുരുകനും ഞാനും’ എന്ന ചെറുകഥയാണ് ‘ക്ഷണിക’മായത്. ദീപ്തി നായർ തന്നെയാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. രാജീവ് രാജേന്ദ്രന്റെ സംവിധാനത്തിൽ മനോഹരമായി ഒരുക്കപ്പെട്ട ഒരു കുഞ്ഞു ചിത്രമാണ് ക്ഷണികം. അഭിനേതാക്കളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു.

അമ്മയും അച്ഛനും കൗമാരക്കാരനായ മകനുമടങ്ങുന്ന കൊച്ചുകുടുംബത്തിന്റെ കഥയാണ് ക്ഷണികം. തറവാടികളും മികച്ച സാമ്പത്തിക ശേഷിയുള്ളതുമായ നഗരജീവിതം നയിക്കുന്ന സന്തുഷ്ട കുടുംബത്തിലേക്ക് മരണം ഒരു പ്രതിനായകനെപ്പോലെ കടന്നുവരുന്നു. കുടുംബത്തെ ഏകോപിപ്പിച്ചു നിർത്തുന്നതിൽ കുട്ടികളുടെ പങ്ക് വളരെ വലുതാണ്. മകന്റെ മരണത്തോടെ ശിഥിലമാകുന്ന കുടുംബം, ദാമ്പത്യത്തിലെ താളം കണ്ടെത്താൻ വിഷമിക്കുന്ന ഭാര്യാ ഭർത്താക്കന്മാർ, സ്വന്തം ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാത്ത പ്രൊഫെഷനലുകൾ ജീവിത നിരാശ ബാധിച്ച് ഒറ്റപ്പെട്ടുപോകുന്ന മുത്തച്ഛൻ ഇവരെല്ലാമാണ് ആദ്യ പകുതിയിൽ നമ്മൾ കാണുന്നത് ഒരു സാധാരണ ക്ളീഷേ കഥപറയുന്ന ചിത്രമാണോ ഇതെന്ന് ഒരു പക്ഷെ ഈ സമയത്ത് പ്രേക്ഷകർ ചിന്തിച്ചേക്കാം. പക്ഷെ ആ ചിന്തയും ക്ഷണികമായിരുന്നു. തന്റെ അനാഥത്വത്തിനു പരിഹാരമായി കഥാനായിക സുപ്രിയാ നായർ സുഹൃത്തുക്കളുടെ ഉപദേശം അനുസരിച്ച് ദത്തെടുക്കാൻ തീരുമാനിക്കുന്നതോടെ ചിത്രം ഒരു വേറിട്ട ട്രാക്കിലേക്ക് മാറുകയാണ്. ഈ തീരുമാനത്തിൽ ശക്തമായ എതിർപ്പുള്ള നായകൻ രാകേഷ്, ഭാര്യയുടെ ഇഷ്ടത്തിന് ഒട്ടും താല്പര്യമില്ലാതെ തന്നെ വഴങ്ങുന്നു. ഒരു കുട്ടിയെ ദത്തെടുക്കുക എന്ന തന്റെ ആഗ്രഹം സാധിച്ചെടുക്കുന്ന സുപ്രിയക്ക് പിന്നീട് അനുഭവിക്കേണ്ടി വരുന്ന വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ സിനിമയുടെ കാതലായ ഭാഗം.

ഫോസ്റ്റർ കെയർ എന്ന പുതിയ ദത്ത് രീതി അവതരിപ്പിക്കുക കൂടിയാണ് എഴുത്തുകാരി ദീപ്തി നായർ. കേരളത്തിന് സുപരിചിതമല്ലാത്ത ഈ പുതിയ രീതി അവതരിപ്പിക്കുന്നു എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. മകൻ നഷ്ടപ്പെടുന്ന അമ്മയോട് മാത്രം സമൂഹം അനുകമ്പ പ്രകടിപ്പിക്കുമ്പോൾ അച്ഛൻ അനുഭവിക്കുന്ന വേദനയും ഒറ്റപ്പെടലും എഴുത്തുകാരി മനോഹരമായി വരച്ചുകാട്ടുന്നു. വിരഹം താങ്ങാനാകാത്ത മാതൃത്വം തിരിച്ചുവരവിനായി പല വഴികൾ തേടുമ്പോഴും നിസ്സംഗതയോടെ നിർവികാരനായി ജോലിചെയ്യുന്ന അച്ഛന്റെ ഉള്ളിലെ തീ പല രംഗങ്ങളിലും പ്രേക്ഷകർക്ക് വ്യക്തമായിക്കാണാം. അനാഥത്വത്തിൽ നിന്ന് ദത്തെടുക്കലിലേക്ക് എളുപ്പത്തിൽ മാറാൻ ബാല്യങ്ങൾക്കുള്ള പ്രായോഗിക ബുദ്ധിമുട്ടും സിനിമ വരച്ചുകാട്ടുന്നു. അനാഥാലയത്തിൽ തന്നെ തേടിവരുന്ന മാതൃത്വത്തിന്റെ കാര്യങ്ങളെ ഒരു നിമിഷം വാരിപ്പുണർന്ന ശേഷം അവർ സന്തോഷവും സങ്കടവും കലർന്ന മനസ്സോടെ അനാഥാലയത്തിലേക്ക് തന്നെ വേഗത്തിലോടിപ്പോകുന്ന രംഗം പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കും.

 

Related Articles

Latest Articles