ദില്ലി: എട്ട് ദിവസം മുൻപ് കാണാതായ വ്യോമസേന വിമാനം തകർന്നുവീണ പ്രദേശത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. അരുണാചല്‍ പ്രദേശിലെ സിയാംഗ് ജില്ലയിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ പയൂം സർക്കിളിലാണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തിന്റെ ആകാശ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. വിമാനാവശിഷ്ടങ്ങൾക്കൊപ്പം പ്രദേശത്തെ മരങ്ങൾ കത്തിനശിച്ചതും ചിത്രത്തിൽ വ്യക്തമാണ്. വിമാനം കത്തുപിടിച്ച് താഴേക്ക് പതിച്ചതായി വ്യക്തമാക്കുന്നതാണ് ചിത്രം. വിമാനം താഴെ വീണതിനുശേഷം വലിയ അഗ്നിബാധ ഉണ്ടായിട്ടുണ്ടെന്നും ചിത്രം സൂചിപ്പിക്കുന്നു.
വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേര്‍ക്കായും വിമാനത്തിന്റെ ബ്ലാക് ബോക്സിനായും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് വ്യോമമാർഗം സൈനികരെ പ്രദേശത്ത് എത്തിച്ച് പരിശോധന നടത്തും. നിബിഡ വനമായതിനാല്‍ അപകടസ്ഥലത്തിനടുത്ത് ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യല്‍ ദുഷ്കരമാണെന്നത് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാലാവസ്ഥയും പ്രദേശത്തിന്റെ ഭാഷയും തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നു.
ജൂണ്‍ മൂന്നിന് ഉച്ചയോടെയാണ് അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേ വിമാനം കാണാതായത്. മൂന്ന് മലയാളികൾ ഉൾപ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അനൂപ് കുമാർ, ഷെരിൻ, വിനോദ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികൾ.