ശ്രീനഗർ: ഭീകരവാദം പിടിച്ചു കുലുക്കിയ കശ്മീരിൽ 30 വർഷത്തിന് ശേഷം പണി തീർത്ത ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ ഇന്ന് മുതൽ പ്രവർത്തിക്കും. അത്യാധുനിക സംവിധാനങ്ങളോടു കൂടി നിർമ്മിച്ച തിയേറ്റർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്‌ഘാടനം ചെയ്തു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം സിനിമ കാണാനുള്ള അവസരം ഇനി മുതൽ ശ്രീനഗർ നിവാസികൾക്ക് ലഭിക്കുമെന്ന് മൾട്ടിപ്ലക്‌സ് ചെയർമാൻ വിജയ് ധർ പറഞ്ഞു.
ഒരേ സമയം 500 പേർക്ക് ഇരിക്കാവുന്ന വലുപ്പത്തിൽ മൂന്ന് തിയേറ്ററുകളാണ് നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക ശബ്ദ സംവിധാനത്തോടെയാണ് തിയേറ്റർ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ കശ്മീരിന്റെ വ്യവസായ മേഖലയെ ഉയർത്തികൊണ്ടുവരുന്നതിന്റെ ഭാഗമായി കരകൗശല വസ്തുക്കൾ തിയേറ്ററിനു പുറത്ത് വില്പനക്കായി വെച്ചിട്ടുണ്ട്.
ഇനോക്സ് കമ്പനി രൂപകൽപ്പന ചെയ്ത ആദ്യത്തെ മൾട്ടിപ്ലക്‌സ് തിയേറ്ററാണ് കശ്മീരിലേതെന്ന് പ്രൊജക്ട് മാനേജർ വിശാഖ് അറിയിച്ചു. റിക്ലയ്‌നർ സീറ്റുകളും, ഡോൾബി അറ്റ്‌മോസ് ഡിജിറ്റൽ സൗണ്ട് സിസ്റ്റവും, വലിയ സ്ക്രീനും, കാഴ്ചക്കാർക്ക് പുത്തൻ അനുഭൂതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.