ബെയ്ജിംഗ്: ശക്തമായ മഴയെ തുടർന്ന് പ്രളയ ഭീതിയിൽ ചൈന. ചൈനയിലെ സിച്വാൻ പ്രവിശ്യയിലാണ് കനത്ത മഴ ബാധിച്ചിരിക്കുന്നത്. പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഒറ്റ രാത്രി കൊണ്ട് 46,400 പേരെയാണ് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാ ർപ്പിച്ചത്.
ചെംഗ്ദു, ഗൗൻഗ്വാൻ, ഗ്രേസ് എന്നീ പ്രദേശങ്ങളിലാണ് വൻ നാശനഷ്ടം ഉണ്ടായത് . നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. നിരവധി സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട് . മിയാൻയാംഗ് യാൻ, ഗ്വാംഗ്യുവാൻ, ദെയാംഗ്, അബ, ഗാർസെ എന്നീ നഗരങ്ങളിലും മഴ തുടരുന്നു.
കഴിഞ്ഞ ഒരാഴ്ച്ചയായി സിച്വാൻ പ്രവിശ്യയിൽ മഴ തുടരുകയാണ്. ഇന്നലെ രാത്രി മാത്രം
165.1 മില്ലീ മീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ഈ പ്രദേശത്ത് കനത്ത മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് തുടങ്ങിയ ശക്തമായ സംവഹന കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
വേനൽ കാലത്ത് പ്രവിശ്യയിൽ ചൂട് അസാധാരണമാം വിധം ഉയർന്നിരുന്നു.
ഞായറാഴ്ച്ച രാവിലെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയരാൻ സാധ്യത ഉള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
സിച്വാൻ മേഖലയിലെ ശക്തമായ മഴ, വരൾച്ചയും കാട്ട് തീ പടർച്ചയും തടയുമെന്നും എന്നാൽ പ്രളയത്തിനുള്ള സാധ്യത ഉണ്ടെന്നും നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.