മലപ്പുറം: ജനങ്ങളെ ഭീതിയിലാഴ്ത്തി മമ്പാട് താളിപൊയിൽ ഐസ്‌കുണ്ടിൽ കാൽപ്പാടുകൾ. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ് പ്രദേശവാസികൾക്ക്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ അറിയിച്ചിട്ടുണ്ട്.
നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ എടക്കോട് റിസർവ്വ് മേഖലയിൽ ഉൾപ്പെട്ട ചാലിയാർ പുഴയുടെ തുരുത്തിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടത്. മീൻ പിടിക്കാൻ പോകുന്നവരാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടതായി വനപാലകരെ അറിയിച്ചത്. എടക്കോട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ എ നാരായണൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി ബിജിൽ, എ അഭിഷേക് പി അത്വിബുദ്ദീൻ, എൻ ഷാജിത്, സറഫുദ്ദീൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കടുവയുടെ കാൽപ്പാടാണെന്ന് സ്ഥിരീകരിച്ചത്. കാട്ടാനകൾക്ക് പുറമെ കടുവയുടെ സാന്നിധ്യം കൂടി കണ്ടെത്തിയത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്.