മൂന്ന് വര്‍ഷത്തിലധികമായി കൊവിഡുമായുള്ള പോരാട്ടം തുടരുകയാണ് നാം.വാക്സിൻ ലഭിച്ച് തുടങ്ങിയതോടെ കുറച്ചെങ്കിലും അയവ് വന്നെങ്കിലും പൂർണ്ണമായും രോഗമുക്തി നാം നേടിയിട്ടില്ല
എങ്കിലും രോഗ തീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയിലാണ് സഹായകമായത്.ജര്‍മ്മനിയിലെ ബോൻ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത് കൊവിഡ് വാക്സിൻ ക്യാൻസര്‍ ചികിത്സയ്ക്കും സഹായകമാകും എന്നാണ്. തൊണ്ടയെ ബാധിക്കുന്ന ‘നാസോഫാരിഞ്ചിയല്‍ ക്യാൻസര്‍’ ചികിത്സയെ ആണ് കൊവിഡ് വാക്സിൻ ഫലപ്രദമായി സ്വാധീനിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പല ക്യാൻസര്‍ കോശങ്ങളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ മറികടന്ന് അതിജീവനം നടത്തും. ഇതിനെതിരെയാണ് മരുന്നുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇത്തരത്തില്‍ ‘നാസോപാരിഞ്ചിയല്‍ ക്യാൻസറി’ല്‍ ഫലപ്രദമായ രീതിയില്‍ മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം കൊവിഡ് വാക്സിൻ ഒരുക്കുന്നു എന്നാണിവര്‍ കണ്ടെത്തിയിരിക്കുന്നത്. 23 ആശുപത്രികളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം രോഗികളുടെ കേസ് വിശദാംശങ്ങള്‍ വച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇവരില്‍ മുന്നൂറിലധികം പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നതത്രേ. ചൈനയില്‍ ഉപയോഗിച്ചുവരുന്ന സിനോവാക് വാക്സിൻ ആണ് ഇവര്‍ എടുത്തിരുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു