സിപിഎമ്മിന്റെ അഴിമതി കഥകളാണ് ഇപ്പോൾ ഓരോന്നോരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
കോർപ്പറേഷനിലെ താൽക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള മേയറുടെ ശുപാർശ കത്ത് പുറത്തായതാണ് എല്ലാത്തിനും തുടക്കം. ഒപ്പം കൗണ്‍സിലർ ഡിആർ അനിലിന്റെയും കത്ത് പുറത്തായിരുന്നു ഇതോടെ സിപിഎം നടത്തുന്ന ldf വരും എല്ലാം ശെരിയാകും എന്ന ഭരണം എല്ലാവര്ക്കും മനസ്സിലായി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. കേസിന്റെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും കൗണ്‍സിലർ ഡിആർ അനിലിന്റെയും മൊഴി രേഖപ്പെടുത്താൻ ഇതുവരെ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇരുവരും മൊഴി രേഖപ്പെടുത്തുന്നതിന് സമയം അനുവദിച്ചില്ല. ഇന്നലെ വൈകുന്നേരം മൊഴിയെടുക്കാമെന്ന് ആദ്യം അറിയിച്ചുവെങ്കിലും തിരക്കുകള്‍ ചൂണ്ടികാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. സംഭവം നടന്ന് ഇത്ര വിവാദമായി നിൽക്കുമ്പോഴും പ്രതിസ്ഥാനത്തുള്ളവർ മൊഴി തരാതെ ഒഴിഞ്ഞുമാറുന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
രണ്ടു പേരുടെയും മൊഴി രേഖപ്പെടുത്തിയാൽ ഉടൻ പ്രാഥമിക അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ക്രൈം ബ്രാഞ്ച് നൽകും. തിങ്കളാഴ്‌ച റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ ശ്രമം.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെയും നഗരസഭയിലെ രണ്ട് ജീവനക്കാരുടെയും മൊഴി മാത്രമാണ് ഇതുവരെ ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ മൊഴി അനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, വിവാദ കത്തുമായി ബന്ധപ്പെട്ട് മേയർക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്.
അതേസമയം, ഇന്ന് സിപിഎം അടിയന്തിര ജില്ലാ കമ്മിറ്റി യോഗം ചേരും. പാർട്ടിക്കും സർക്കാരിനും ഒരേപോലെ കത്ത് നാണക്കേടുണ്ടാക്കിയതോടെയാണ് യോഗം ചേരുന്നത്. പോലീസ് അന്വേഷണത്തിന് പുറമേ പാർട്ടി അന്വേഷണവും നടക്കുമെന്നാണ് സൂചനകൾ.
തങ്ങൾക്കൊന്നും അറിയില്ലെന്നാണ് ആനാവൂർ നാഗപ്പനും ആര്യരാജേന്ദ്രനും ആവർത്തിച്ചു പറയുന്നത്. ജില്ലാ ഘടകത്തിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിനും കാരണമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദ കേസിലെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി പരിഗണിച്ചു. കത്തുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഇടപ്പെടുകയും എല്ലാ എതിർ കക്ഷികൾക്കും നോട്ടീസും അയച്ചു. ഹര്‍ജി ഈ നവംബര്‍ 25ന് വീണ്ടും പരിഗണിക്കും. കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാറാണ് ഹർജി നൽകിയത്.
ഗുരുതരമായ ചട്ട ലംഘനം നടത്തിയിട്ടും സംസ്ഥാന സർക്കാർ ആര്യ രാജേന്ദ്രനെതിരെ നടപടി സ്വീകരിക്കാത്തത് എന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഇതുവരെയും മേയർ ആര്യക്കെതിരെ കേസെടുക്കുകയോ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഹർജി പരിഗണിക്കുമ്പോൾ സിബിഐയുടെ അഭിഭാഷകനും കോടതിയിൽ ഹാജരായിരുന്നു. അതുകൊണ്ട് തന്നെ, സിബിഐ ആര്യ രാജേന്ദ്രനെതിരെ സ്വമേധയാൽ കേസെടുക്കാൻ സാധ്യതയുമുണ്ട്. കത്ത് വിവാദ കേസിൽ ഇനിയെന്തൊക്കെ ചുരുളഴിയുമെന്ന് കണ്ടു തന്നെ അറിയാം.