”ഒന്നു പോ സാറേ’’എന്ന ഒരൊറ്റ ഡയലോഗിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് എരമല്ലൂർ സ്വദേശിനിയായ മേരി.ആക്‌ഷൻ ഹീറോ ബിജു ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം മേരി ചെയ്തിരുന്നു.
എന്നാൽ കോവിഡ് എന്ന മഹാമാരി മേരിയുടെ ജീവിതത്തിൽ ഒരു വില്ലനായി മാറി.ഇപ്പോൾ സിനിമയിലെ ഭാഗ്യം കൈവിട്ടതോടെ ജീവിക്കാൻ ഭാഗ്യക്കുറിയുമായി മേരി ജോലിക്കിറങ്ങി.
ചേർത്തല അരൂർ ദേശീയപാതയ്ക്ക് സമീപമാണ് മേരി ലോട്ടറി വിൽക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പുതിയ വീട് വയ്ക്കാൻ ജില്ലാ സഹകരണ ബാങ്കിൽ നിന്നും മേരി ലോൺ എടുക്കുന്നത്. സിനിമ കുറഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ ജപ്തി നോട്ടീസുമെത്തി. സിനിമാക്കാരാരും തന്നെ വിളിക്കുന്നില്ല. എന്തെങ്കിലും വഴി നോക്കണ്ടേ എന്നോർത്ത് ലോട്ടറി വിറ്റാണ് ജീവിക്കുന്നതെന്ന് മേരി പറഞ്ഞു.
ആലപ്പുഴ എഴുപുന്ന ചാണിയിൽ ലക്ഷംവീട് കോളനി വീട്ടിലാണ് മേരി താമസിക്കുന്നത്. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സമയത്താണ് ആക്‌ഷൻ ഹീറോ ബിജുവിൽ അവസരം ലഭിക്കുന്നത്. മകളെ വിവാഹം കഴിച്ചയച്ചു. ഒപ്പമുള്ള മകന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. രാവിലെ 6.30ന് വീട്ടിൽ നിന്നിറങ്ങും. ഉച്ചവരെ ദേശീയപാതയോരത്തെ പൊരിവെയിലത്ത് ലോട്ടറി വിൽക്കും. 300 രൂപ വരെ കിട്ടും. ഒരു കൊച്ചുഫോണും കയ്യിലുണ്ട്. സിനിമയിൽ എന്തെങ്കിലും ഒരു വേഷവുമായി ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇപ്പോഴും മേരി കഴിയുന്നത്.