ഇന്ത്യൻ വ്യവസായ രംഗത്തെ ഇതിഹാസ തുല്യമായ വ്യക്തിത്വവും റെയ്മണ്ട് ഗ്രൂപ്പിന്റെ മുൻ ചെയർമാനുമായ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. വിജയ്പത് സിംഘാനിയ അന്തരിച്ചു. 87 വയസ്സായിരുന്നു. മകൻ ഗൗതം സിംഘാനിയയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ മരണവാർത്ത സ്ഥിരീകരിച്ചത്. അഗാധമായ ദുഃഖത്തോടെ തന്റെ പിതാവിന്റെ വിയോഗം അറിയിക്കുന്നുവെന്നും, വരുംതലമുറകൾക്ക് എന്നും പ്രചോദനമായി നിലകൊള്ളുന്ന ദീർഘദർശിയായ നേതാവും മനുഷ്യസ്‌നേഹിയുമായിരുന്നു അദ്ദേഹമെന്നും ഗൗതം സിംഘാനിയ കുറിച്ചു. മുംബൈയിലെ ചന്ദൻവാടി ശ്മശാനത്തിൽ ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കും. ഇതിന് മുന്നോടിയായി ബന്ധുക്കളും സുഹൃത്തുക്കളും ഉച്ചയ്ക്ക് 1.30-ന് മുംബൈയിലെ ഹവേലിയിൽ ഒത്തുചേരും.
വ്യവസായ ലോകത്ത് റെയ്മണ്ട് എന്ന ബ്രാൻഡിനെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഉയരങ്ങളിലെത്തിച്ചതിൽ വിജയ്പത് സിംഘാനിയ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. 1980 മുതൽ 2015 വരെ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന അദ്ദേഹം, കമ്പനിയുടെ വളർച്ചയുടെയും പരിവർത്തനത്തിന്റെയും സുപ്രധാന ഘട്ടങ്ങളിൽ നേതൃത്വം നൽകി. 2000-ൽ പദവിയിൽ നിന്ന് ഒഴിഞ്ഞ അദ്ദേഹം തന്റെ പക്കലുണ്ടായിരുന്ന 37 ശതമാനം ഓഹരികളും മകൻ ഗൗതം സിംഘാനിയയ്ക്ക് കൈമാറുകയായിരുന്നു. ഇടക്കാലത്ത് അച്ഛനും മകനും തമ്മിൽ നിയമപോരാട്ടങ്ങൾ നിലനിന്നിരുന്നെങ്കിലും പിന്നീട് ആ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നു.
വ്യവസായത്തിന് പുറമെ സാഹസികതയെയും ഏവിയേഷനെയും ഒരുപോലെ സ്നേഹിച്ച വ്യക്തിയായിരുന്നു വിജയ്പത് സിംഘാനിയ. രാജ്യം അദ്ദേഹത്തെ 2006-ൽ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. കൂടാതെ ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഓണററി പിഎച്ച്ഡിയും അദ്ദേഹത്തിന് ലഭിച്ചു. 1994-ൽ ഇന്ത്യൻ എയർഫോഴ്സ് അദ്ദേഹത്തെ ഓണററി എയർ കൊമഡോറായി നിയമിച്ചിരുന്നു

