കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിനെ തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടി. അതേസമയം കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള വരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവീല്‍ദാര്‍ ഫ്രാന്‍സീസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ നടത്തിയ അപ്രതീക്ഷിത റെയ്ഡിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടിയത്. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് ഇന്നലെ സി.ബി.ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീസ് വിഭാഗമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.