എപ്പോൾ ചെന്നാലും സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നതിൽ പിശുക്കൊട്ടുമില്ലാത്ത നാടാണ് കശ്മീർ. ആദ്യം കാണുന്നവർക്കും പത്താം വട്ടം കാണുന്നവർക്കും ഒരേ കൗതുകം തന്നെയാണ് വീണ്ടും വീണ്ടും കശ്മീർ നല്കുന്നത്. മഞ്ഞുവീഴ്ചയും ദാൽ തടാകവും പിന്നെ താഴ്വാരങ്ങളും ഒക്കെയായി ഒരുപാടുണ്ട് ഇവിടെ. എന്നാൽ മാർച്ച് / ഏപ്രിൽ മാസത്തിലാണ് യാത്രയെങ്കിൽ അത്ഭുതപ്പെടുത്തുന്ന കുറച്ച് കാഴ്ചകൾക്കായി ഒരുങ്ങിയിരിക്കാം.
ട്യൂലിപ്
ശ്രീനഗറിലെ കാഴ്ചകളിൽ സന്ദർശകരുടെ മുഖത്ത് അത്ഭുതം വിരിയിക്കുന്ന ഒന്നാണ് ഇവിടെ വസന്തകാലത്തിന്‍റെ വരവറിയിച്ച് പൂത്തുനിൽക്കുന്ന ട്യൂലിപ് പുഷ്പങ്ങൾ. ഇത്തവണയും പ്രസിദ്ധമായ , ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ പൂത്തുലഞ്ഞു നിൽക്കുവാനൊകുങ്ങുകയാണ്. മാർച്ച് 24 മുതൽ ഗാർഡൻ സന്ദർശകർക്കായി തുറന്നു കൊടുക്കും. സാധാരണയായി മാർച്ച് അവസാനം മുതൽ ഏപ്രിൽ ആദ്യം വരെയാണ് കാശ്മീരിൽ ട്യൂലിപ് പൂക്കുന്ന സമയം.ദാൽ തടാകത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡൻ ശ്രീനഗറിലെ ഏറ്റവും ജനപ്രിയ കാഴ്ചകളിൽ ഒന്നാണ്. 30 ഹെക്ടറിലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ഗാര്‍ഡനിൽ വ്യത്യസ്ത ഇനത്തിലും നിറത്തിലുമുള്ള ധാരാളം ട്യൂലിപ് ചെടികൾ കാണാം. നിറങ്ങളിലെ ഈ വൈവിധ്യവും ഇവിടുത്തെ പൂന്തോട്ടത്തിന്‍റെ കാഴ്ചയെ അവിസ്മരണീയമാക്കുന്നു. 1.5 മില്യൺ ട്യൂലിപ് ചെടികളാണ് ഇവിടെയുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാർഡൻ എന്ന വിശേഷണവും ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ട്യൂലിപ് ഗാർഡനുണ്ട്.
ട്യൂലിപ് ഫെസ്റ്റിവല്‍
കശ്മീരിലെ വസന്തത്തിന്‍റെ തുടക്കം ആഘോഷിക്കുന്ന ട്യൂലിപ് ഫെസ്റ്റിവൽ ഈ വർഷവും ഒരുങ്ങുകയാണ്. താഴ്വരയിലെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും പൈതൃകവും ലോകത്തിന് മുന്നിൽ എത്തിക്കുന്ന ട്യൂലിപ് ഫെസ്റ്റിവല്‍ ഈ സീസണിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിനാളുകൾ ഇവിടെ ഈ സീസണിൽ എത്താറുണ്ട്. പൂക്കൾ കാണുന്നതിനൊപ്പം വ്യത്യസ്തമായ കലാ സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേളകൾ, തുടങ്ങിയവയും ഇവിടെയുണ്ടാകും.