തിരുവനന്തപുരം: ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നു’- ഗവർണർ പറഞ്ഞു.
അതേസമയം ഹിജാബ് വിഷയത്തില്‍ വിധി വരും വരെ കോളേജുകളില്‍ മതപരമായ വേഷങ്ങള്‍ ധരിക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങിയിരുന്നു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തില്‍ അടച്ചു പൂട്ടിയ കോളേജുകള്‍ തുറക്കണമെന്നും കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാൽ നിലവില്‍ ഉയര്‍ന്ന ക്ലാസുകളെ മാത്രമാണ് ഹിജാബ് വിഷയം ബാധിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വരെ സ്‌കൂളുകള്‍ ഇപ്പോള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടർന്ന് ഹിജാബിനെ ചൊല്ലിയുള്ള തര്‍ക്കം കര്‍ണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും സ്‌കൂളുകള്‍ക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിക്കുകയുമായിരുന്നു.