ദില്ലി: ഇന്ത്യയുടെ നാൽപതാമത് വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 വിക്ഷേപണം വിജയകരം. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിൽ വച്ച് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.31നാണ് ഐഎസ്ആർഒയുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്. കൗറു സ്‌പെയ്സ് സ്റ്റേഷനില്‍ നിന്ന് യൂറോപ്യന്‍ സ്‌പെയ്സ് ഏജന്‍സിയുടെ ഏരിയന്‍ 5 റോക്കറ്റിലാണ് വിക്ഷേപണം നടന്നത്.
വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ടെലിവിഷൻ, ഡിഎസ്എൻജി, ഡിടിഎച്ച് തുടങ്ങി വിവിധ വാർത്താവിനിമയ സേവനങ്ങൾക്ക് 15 വർഷത്തോളം ജിസാറ്റ് 31നെ ആശ്രയിക്കാമെന്ന് ഐഎസ്ആർഒ അറിയിച്ചു. 2535 കിലോഗ്രാം ആണ് ഉപഗ്രഹത്തിന്‍റെ ഭാരം. ആഴക്കടലില്‍ വാര്‍ത്താവിനിമയ സൗകര്യം ഒരുക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് ജിസാറ്റ് 31ഉപഗ്രഹം.