ദില്ലി: രാജ്യത്ത് ജിഎസ്ടി (GST) വരുമാനത്തിൽ വൻ വർധനവ്. ഫെബ്രുവരിയിൽ മാത്രം ലഭിച്ചത് 1.30 ലക്ഷം കോടി രൂപയാണ്. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. കോവിഡ് കാലത്തെ ഫെബ്രുവരിയിൽ ഉണ്ടായതിനെക്കാൾ 26 ശതമാനം വളർച്ചയാണ് വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. 2021 ഫെബ്രുവരിയിലെ വരുമാനത്തെ അപേക്ഷിച്ച് 18 ശതമാനം വർധനവും രേഖപ്പെടുത്തി.
2017 ജൂലൈയിൽ ജിഎസ്ടി അവതരിപ്പിച്ചതിന് ശേഷം ഇത് അഞ്ചാം തവണയാണ് വരുമാനം 1.30 ലക്ഷം കോടിയെന്ന കടമ്പ കടക്കുന്നത്. ചരക്ക് ഇറക്കുമതിയിലെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38 ശതമാനം വർധനവ് ഉണ്ടായി. ആഭ്യന്തര ഇടപാടുകളിൽ 12 ശതമാനം വർധനവും ഉണ്ടായി. ജിഎസ്ടി സെസ് വരുമാനം 10,000 കോടി കടന്നു.
അതേസമയം 28 ദിവസം മാത്രമുള്ള ഫെബ്രുവരിയിൽ ജനുവരി മാസത്തേത്തിലും കുറവ് വരുമാനമാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ ഇതാദ്യമായാണ് സെസ് വരുമാനത്തിൽ ഇത്രയധികം വർധന ഉണ്ടാകുന്നത്. 10,340 കോടിയാണ് കഴിഞ്ഞ മാസം സെസിൽ നിന്നും ലഭിച്ചത്. ഇതിൽ 638 കോടിയും ഉത്പന്നങ്ങളുടെ ഇറക്കുമതിയിലൂടെയാണ് ലഭിച്ചത്. ജനുവരി മാസത്തിൽ ജിഎസ്ടി വരുമാനം 1.41 ലക്ഷം കോടി രൂപയായിരുന്നു.