ദില്ലി : ഹരിയാന കലാപത്തിന് ഉത്തരവാദികളായവരിൽ നിന്ന് നാശനഷ്‌ടം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
‘‘കലാപത്തിന് ഉത്തരവാദികളായ ഓരോ കുറ്റവാളികളെയും നിയമത്തിനു മുന്നിലെത്തിക്കും. ഇവരിൽനിന്ന് നാശനഷ്‌ടം എതുവിധേനയും ഈടാക്കും. സ്വകാര്യവ്യക്തികൾക്കുണ്ടായ നാശനഷ്‌ടത്തിന്റെ പൂർണ ഉത്തരവാദിത്വം ഇവർക്കാണ്. സംസ്ഥാനത്തിന്റെ സമാധാനം തകർക്കുന്നത് ശരിയല്ല. എക്സ് പ്ലാറ്റ്‌ഫോമിനെ മുൻനിർത്തി കലാപവുമായി ബന്ധപ്പെട്ട് ഓരോ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും’’ – മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
സംഘർഷം ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വ്യാപിക്കുന്നതിനിടെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ ഇന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാനയിൽ ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ പാടില്ലെന്നും അക്രമവും നാശനഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.
അക്രമങ്ങളിൽ പ്രതിഷേധിച്ച് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വിഎച്ച്പി, ബജ്‌റങ്ദൾ പ്രവർത്തകർ നടത്തിയ പ്രകടനങ്ങളിൽ ഗതാഗതം സ്തംഭിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയെത്തിയ പ്രവർത്തകർ നിർമാൺ വിഹാർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തുകയും തുടർന്ന് വികാസ് മാർഗ് ഉപരോധിക്കുകയും ചെയ്തു.
ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ശോഭായാത്രയ്ക്കു നേരെയുണ്ടായ കല്ലേറിന് പിന്നാലെയുണ്ടായ സംഘര്‍ഷം ദില്ലിക്ക് 20 കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ട് . തിങ്കളാഴ്ച തുടങ്ങിയ അക്രമം മുതലെടുത്ത കുറ്റവാളികൾ, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ നശിപ്പിച്ചുവെന്ന റിപ്പോർട്ടും പുറത്തു വന്നു. ഇന്നലെ രാത്രിയും പലയിടത്തും കടകൾ കത്തിച്ചു. ഗുരുഗ്രാം സെക്ടർ 70ലാണ് കഴിഞ്ഞ രാത്രി അക്രമം നടന്നത്. പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും പെട്രോൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. നൂഹ്, ഗുരുഗ്രാം ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. നൂഹ്, ഫരിദാബാദ് എന്നിവിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി.ആക്രമങ്ങളുമായി ബന്ധപ്പെട്ടു 44 കേസുകൾ റജിസ്റ്റർ ചെയ്തു. 70 പേർ അറസ്റ്റിലായി.
അതെസമയം ഹരിയാനയിലെ കലാപം നേരിടുന്നതിനായി നാലു കമ്പനി കേന്ദ്ര സേനകളെക്കൂടി രംഗത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി 20 കമ്പനി കേന്ദ്രസേനകളാണ് നിലവിൽ രംഗത്തുള്ളത്. ഹരിയാനയിലെ വിവിധ സ്ഥലങ്ങളിൽ 2 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ 5 പേർ കൊല്ലപ്പെടുകയും 50 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നൂഹിൽ തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്‌പി) ഘോഷയാത്ര ആൾക്കൂട്ടം തടഞ്ഞതിനു പിന്നാലെയാണു വർഗീയസംഘർഷം പടർന്നത്. മണിക്കൂറുകൾക്കകം അക്രമം ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) ഭാഗമായ സ്ഥലങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കലാപത്തെ തുടർന്ന് പ്രദേശത്തെ ഇന്റെർനെറ്റ് തടഞ്ഞിരിക്കുകയാണ്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.