ദില്ലി: കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ കോവിഡ് (Covid) വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ലോകത്തെ കൊവിഡ് കണക്കുകളില്‍ വലിയൊരു ശതമാനം ഇന്ത്യയില്‍ നിന്നുള്ളതാണ്. 7.9ശതമാനത്തില്‍ നിന്ന് 18.4 ശതമാനമായാണ് ഈ നിരക്ക് കുതിച്ചുയര്‍ന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യക്തമാക്കി.
കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. പ്രത്യേക പരാമര്‍ശം നടത്തിയ സംസ്‌ഥാനങ്ങളിലെ സ്‌ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘത്തെ നിയോഗിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്ബോഴും മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ പ്രയോജനപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് പരിശോധനകൾ ഉയർത്തണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ സംസ്‌ഥാനത്തേയും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിനനുസരിച്ച് പരിശോധനകളുടെ എണ്ണവും ഉയർത്താനാണ് നിർദ്ദേശം.