കൊച്ചി : ഇക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് അനധികൃതമായി ഇടപെട്ടെന്നും ആയതിനാൽ ജൂലൈ 21നു നടന്ന അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ടു. നാലു ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ജസ്റ്റിസ് ബസന്ത് ബാലാജി, സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷി ചേർക്കാനും നിർദേശിച്ചിട്ടുണ്ട്. ഹർജി വരുന്ന വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പുരസ്‌കാരത്തിനായി മത്സര രംഗത്തുണ്ടായിരുന്ന ‘ആകാശത്തിനു താഴെ’യുടെ സംവിധായകൻ ലിജീഷ് മുള്ളേഴത്താണ്, പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അവാർഡ് നിർണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളിൽ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകൻ വിനയൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ആരോപിച്ചിരുന്നു. പിന്നാലെ താൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ടി’നെ ബോധപൂർവം തഴയാൻ രഞ്ജിത് ജൂറി അംഗങ്ങൾക്കിടയിൽ ആശയവിനിമയം നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കാൻ ജൂറി അംഗം നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം വിനയൻ പുറത്തു വിട്ടു. പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്ന ചലച്ചിത്ര അവാർഡ് നിർണയം സർക്കാർ സ്വാധീനം ഇല്ലാതാക്കാനാണ് ഹൈക്കോടതി ഇടപെടലിലൂടെ ചലച്ചിത്ര അക്കാദമിക്കു കീഴിലാക്കിയതെന്നും അതാണ് അട്ടിമറിക്കപ്പെട്ടതെന്നും വിനയൻ ആരോപിച്ചു.