പത്തനംതിട്ട: നിറപുത്തരി മഹോത്സവത്തിനൊരുങ്ങി ശബരിമല. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേ നിറപുത്തരി ചടങ്ങുകൾ നടക്കും. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന് പുലർച്ചെ പതിനെട്ടാം പടിയിൽ നിന്ന് സ്വീകരിച്ച ശേഷം ഗണപതി ഹോമം നടക്കുന്ന മണ്ഡപത്തിൽ എത്തിക്കും. തുടർന്ന് തന്ത്രി കണ്ഠര് രാജീവര് നെൽക്കതിരുകൾ പൂജിച്ച് ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. ഭഗവാന് മുന്നിൽ കതിരുകൾ വച്ച് പ്രത്യേക പൂജ നടത്തിയ ശേഷം നട തുറന്ന് പൂജിച്ച നെൽക്കതിരുകൾ ശ്രീകോവിലിന് മുൻപിൽ കെട്ടിയിടും. തുടർന്ന് ഭക്തർക്ക് നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്യും
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ തുടങ്ങിയവർ നിറപുത്തരി പൂജാ ദിനത്തിൻ ശബരിമല സന്നിധിയിൽ ഉണ്ടാകും. നിറപുത്തരി ചടങ്ങുകൾ പൂർത്തിയാക്കി ക്ഷേത്രനട രാത്രി 10:00 മണിക്ക് അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി 16-ാം തീയതി നട വീണ്ടും തുറക്കും. 21 ന് രാത്രി പൂജകൾ പൂർത്തീയാക്കി തിരുനട അടയ്ക്കും.17 ന് ആണ് ചിങ്ങം ഒന്ന് .ഓണം നാളുകളിലെ പൂജകൾക്കായി ആഗസ്റ്റ് 27 ന് ആണ് ശബരിമല നട തുറക്കുക. 31ന് നട അടയ്ക്കും.. ഓണം നാളുകളിൽ ശബരിമലയിലെത്തുന്ന ഭക്തർക്കായി ഓണസദ്യയും ഒരുക്കുന്നുണ്ട്. ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടാകും.