ദില്ലി: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് പ്രദീപ് കുമാര്‍ എന്ന ഇന്‍ഡ്യന്‍ സൈനികനെ അറസ്റ്റ് ചെയ്‌തെന്ന് രാജസ്ഥാൻ പൊലീസ്.
മൂന്ന് വര്‍ഷം മുന്നേ നിയമനം ലഭിച്ച പ്രദീപ് കുമാറിനെ തന്ത്രപ്രധാനമായ ജോധ്പൂര്‍ റെജിമെന്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഐഎസ്‌ഐയിലെ ഒരു വനിതാ ഏജന്റ് ഹണി ട്രാപിലൂടെ പ്രദീപ് കുമാറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്.
സൈനികവും തന്ത്രപരവുമായ പ്രാധാന്യമുള്ള രഹസ്യവിവരങ്ങളാണ് പാകിസ്ഥാനിലേക്ക് അയച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ‘ആറുമാസം മുമ്പാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പരിചയത്തിലായത്. മധ്യപ്രദേശ് സ്വദേശിയായ ഛദം എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തിന്റെ പേരില്‍ ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ തേടി. ബെംഗളുരൂവിലെ കമ്പനിയിലാണ് താന്‍ ജോലി ചെയ്യുന്നതെന്ന് യുവതി പ്രദീപ് കുമാറിനെ വിശ്വസിപ്പിച്ചു’, വൃത്തങ്ങള്‍ അറിയിച്ചു.
ചാരവൃത്തി ആരോപിച്ചാണ് കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും ഇന്റലിജന്‍സ് ഡിജി ഉമേഷ് മിശ്ര വ്യക്തമാക്കി.