കൊച്ചി: ഭക്ഷ്യപരിശോധനയുടെ പേരിൽ ഹോട്ടൽ മേഖലയ്ക്ക് എതിരെയുള്ള വ്യാജപ്രചരണങ്ങളിൽ പ്രതിഷേധിച്ച് ഹോട്ടലുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി. 30ന് ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും തമ്മിലുള്ള അധികാര തർക്കത്തിന് ഹോട്ടലുടമകളെ ബലിയാടാക്കുകയാണെന്ന് അസോസിയേഷൻ ആരോപിച്ചു.
വ്യാപാര സമയത്ത് ഹോട്ടലിന്‍റെ പ്രവർത്തനം സ്‌തംഭിപ്പിക്കുന്ന വിധം ഉദ്യോഗസ്ഥർ പരിശോധന നടത്തി ദ്രോഹിക്കുകയാണ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡം അനുസരിച്ച് ഫ്രീസറിൽ സൂക്ഷിച്ച ഭക്ഷണവും പഴകിയതാണെന്ന് ആരോപിച്ച് പിടിച്ചെടുക്കുന്നു. ഏതാനും ചിലർ ചെയ്യുന്ന തെറ്റുകൾക്ക് ഹോട്ടൽ മേഖലയെ ഒന്നടങ്കം സമൂഹത്തിന് മുന്നിൽ കുറ്റക്കാരാക്കുന്ന രീതിയിലുള്ള പ്രചരണം അവസാനിപ്പിച്ചില്ലെങ്കിൽ ഹോട്ടലുകൾ അടച്ചിടുന്നതടക്കമുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്‌തീൻ കുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ പറഞ്ഞു.