മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടിയിലായത് മൂന്നു കിലോയിലേറെ സ്വർണ്ണമാണ്. ഇതിന് വിപണി വില ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരമാണ്.
1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന വയനാട് സ്വദേശി ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവരാണ് പിടിയിലായത്. ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 സ്വർണ്ണക്കട്ടികളും കണ്ടെടുത്തിരുന്നു.
ഇതിനു മുമ്പും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. സ്വർണ്ണം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാന തവളത്തിന് പുറത്തു എത്തിക്കാൻ ശ്രമിച്ച രണ്ട് വിമാന കമ്പനി ജീവനക്കാർ കസ്റ്റംസ് പിടിയിലായിരുന്നു.
വിമാന കമ്പനിയിലെ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്‍റ് മുഹമ്മദ് സാമിൽ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നും വന്ന വയനാട് സ്വദേശിയായ അസ്കറലി എന്ന യാത്രക്കാരന്‍റെ പെട്ടി പുറത്തെത്തിക്കാൻ ശ്രമിക്കവേയാണ് സീനിയർ എക്സ്ക്യൂട്ടീവ് സാജിദ് റഹ്മാൻ പിടിയിലായത്.