തിരുവനന്തപുരം: എട്ടു രാപ്പകലുകള്‍ നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK) ഇന്ന് കൊടിയിറക്കം. സമാപന സമ്മേളനം വൈകിട്ട് 5.45ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് ചടങ്ങിലെ മുഖ്യാതിഥി. എഴുത്തുകാരൻ ടി.പത്മനാഭൻ വിശിഷ്ടാതിഥിയാകും.
സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചലച്ചിത്ര മേളയ്ക്ക് വര്‍ണ പകിട്ടേകി ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായാഹ്നങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. വൈകിട്ട് 5.30 ന് മധുശ്രീ നാരായണന്‍, രാജലക്ഷ്മി എന്നിവരുടെ ഫ്യുഷൻ സംഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്. അന്താരാഷ്ട്ര മേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിച്ചത്.