തിരുവനന്തപുരം: അനധികൃതമായി കളള് കടത്തിയ മൂന്നംഗ സംഘത്തെയും അവർ സഞ്ചരിച്ച വാഹനവും കോവളം പോലീസ് പിടികൂടി. മാരുതി എർട്ടിഗ കാറിനകത്ത് രണ്ട് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 74 ലിറ്റർ കളളും പോലീസ് പിടിച്ചെടുത്തു. കള്ള് കടത്തുകയായിരുന്ന നെയ്യാറ്റിൻകര ചരുവിള സ്വദേശിയും ഷാപ്പുടമയുമായ പ്രവീൺ (62), ഒപ്പമുണ്ടായിരുന്ന മൂന്നുകല്ലിൻമൂട് സ്വദേശി സുനിൽ(48),പാറശ്ശാല സ്വദേശി ജയപാലൻ(60) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെ ആഴാകുളത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. പാച്ചല്ലൂരിൽ നിന്ന് ശേഖരിച്ച കളളാണിതെന്നാണ് സംഘം പോലീസിന് മൊഴിനൽകിയത്. എക്‌സൈിന്റെ അനുമതി പത്രമുളള വാഹനത്തിൽ മാത്രമേ കളളുകൊണ്ടുപോകാനാവൂ എന്നിരിക്കെ അനുമതിയില്ലാത്ത സ്വകാര്യ വാഹനത്തിൽസംഘം കള്ള് കടത്തുകയായിരുന്നുവെന്നും വാഹനത്തിന്‍റെ മധ്യഭാഗത്ത് രണ്ട് കന്നാസുകളും ഒളിപ്പിച്ച നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
എസ്.ഐ മാരായ ഷാജി, വേണു,സിപിഒ മാരായ ഷൈൻജോസ്,സജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തത്. നിയമവിരുദ്ധമായി കള്ള് കടത്താൻ ശ്രമിച്ചതിന് ഇവർക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തുവെന്ന് കോവളം ഇൻസ്‌പെക്ടർ പ്രൈജു.ജി. അറിയിച്ചു.