സാവോപോളോ : ബ്രസീലിൽ 9 വയസ്സുകാരിയുടെ ശരീരാവശിഷ്ടങ്ങൾ ഫ്രിഡ്ജിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ, കുട്ടിയുടെ മാതാവ് അറസ്റ്റിലായി.30കാരിയായ റൂത്ത് ഫ്‌ലോറിയാനോ പൊലീസിന്റെ കസ്റ്റഡിയിലായത്. മകൾ അലാനി സിൽവയുടെ മൂന്ന് ആഴ്ചയോളം പഴക്കമുള്ള ശരീരഭാഗങ്ങളാണ് ഇവരുടെ ഫ്രിഡ്ജിൽ നിന്ന് കണ്ടെത്തിയത്. ഇവരുടെ മറ്റു രണ്ടു കുട്ടികളെ പോലീസ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ഓഗസ്റ്റ് 8നും 9നും ഇടയിലാണ് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മനസാക്ഷിയെ മരവിപ്പിക്കുന്ന രീതിയിൽ കുട്ടിയെ കൊലപ്പെടുത്തുകയും ശേഷം മൃത ശരീരം വെട്ടിനുറുക്കുകയും ചെയ്‌തതെന്ന് ഇവർ കുറ്റസമ്മതം നടത്തി. ശരീരം വെട്ടിനുറുക്കാനുള്ള എളുപ്പമാർഗം ഫ്‌ലോറിയാനോ ഇന്റർനെറ്റിൽ തിരഞ്ഞതായി ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്നത് മകള്‍ അംഗീകരിക്കാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം താൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളെ കൊലപാതക സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്നും ഫ്‌ലോറിയാനോ പറയുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മകളുടെ ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് താനാണെന്ന് അവർ സമ്മതിച്ചുവെങ്കിലും കൊലപാതകം നടത്തിയത് താനാണെന്ന് ഇവർ സമ്മതിച്ചിരുന്നില്ല. താനും കാമുകനും ലഹരിമരുന്ന് ഉപയോഗിച്ച് കിടന്നുറങ്ങിയെന്നും അടുത്ത ദിവസം എഴുന്നേറ്റപ്പോൾ മകൾ മരിച്ചു കിടക്കുന്നത് കണ്ടെന്നുമാണ് ഇവര്‍ ആദ്യം മൊഴി നൽകിയത്.
കാമുകന്റെ അമ്മ ഫ്രിഡ്ജിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ പല്ലു തേക്കുന്നതിനിടെ നെഞ്ചിൽ കുത്തിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഫ്‌ലോറിയാനോ സമ്മതിച്ചു. തെളിവു നശിപ്പിക്കാനായി ഇവർ ശരീരഭാഗങ്ങളിൽ ചിലത് പാകം ചെയ്ത ശേഷം സമീപത്തെ അഴുക്കുചാലിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം.