ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാള്‍ സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ 31 റണ്‍സിന് ജയിച്ച ആതിഥേയരായ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് തോറ്റാൽ ഇന്ത്യയ്ക്ക് (India) ഏകദിന പരമ്പരയും നഷ്ടമാകും.
ആദ്യ ഏകദിനത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും 31 റണ്‍സിന് തോല്‍വി വഴങ്ങിയതില്‍ ടീമിനും നായകന്‍ കെ. എല്‍. രാഹുലിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഹിത്തിന്റെ അഭാവത്തില്‍ മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ഓപ്പണറായി പരിഗണിക്കാനാണ് സാധ്യത. ശിഖർ ധവാൻ മടങ്ങിവരവിൽ തന്നെ ഫോമിലെത്തിയിട്ടുണ്ടെന്നത് ഇന്ത്യൻ ക്യാമ്പിന് പ്രതീക്ഷ നൽകുന്നുണ്ട്. രാഹുല്‍ നാലാം നമ്പറിലെത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് സ്ഥാനം നഷ്ടമാവും.
ആദ്യ മത്സരത്തില്‍ ഒരു ഘട്ടത്തിലും പന്തുകൊണ്ട് ആധിപത്യം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മാറ്റം അനിവാര്യമാണ്. മറുവശത്തുള്ള ദക്ഷിണാഫ്രിക്ക മിന്നും ഫോമിലാണ്. ബാറ്റർമാരും ബൗളർമാരും ഒരുപോലെ തിളങ്ങുന്നു. ടെംബ ബാവുമ, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍ എന്നിവരുടെ ഫോമാണ് ടീമിന്റെ കരുത്ത്.