അങ്കമാലി: സംസ്ഥാനത്ത് കെ-റെയിലിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. മാടായിപ്പാറയ്ക്ക് പിന്നാലെ
അങ്കമാലി എളവൂര്‍ പുളയനത്ത് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്തുവച്ച നിലയില്‍ (Protest Against Silver Line) ഇന്ന് കണ്ടെത്തി. ആറ് സര്‍വേ കല്ലുകളാണ് ഇവിടെ പിഴുതുമാറ്റിയിരിക്കുന്നത്. പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥര്‍ നാട്ടിയതായിരുന്നു പതിനഞ്ചോളം സര്‍വേ കല്ലുകള്‍.
അതേസമയം ജനവാസ മേഖലകളില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. കഴിഞ്ഞയാഴ്ച കണ്ണൂരിലെ മാടായിപ്പാറയിലും സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് സ്ഥാപിച്ചിരുന്നു. ഏഴ് സര്‍വേ കല്ലുകളാണ് റോഡരുകില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെ രണ്ട് തവണ മടായിപ്പാറയില്‍ സര്‍വേ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. ഇത് ആര് ചെയ്തു എന്നതില്‍ വ്യക്തതയില്ല.
എന്നാൽ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകള്‍ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. അതേസമയം സില്‍വര്‍ ലൈന്‍ ഡി പി ആറിന്റെ പരിശോധന പൂര്‍ത്തിയായില്ലെന്ന് ഇന്നലെ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഡിപിആര്‍ പരിശോധിക്കുകയാണെന്നും വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണല്‍ സോളിസ്റ്റിര്‍ ജനറല്‍ ഇന്ന് കോടതിയെ അറിയിച്ചത്.