ലക്‌നൗ: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഭാരതത്തിന് വ്യക്തമായ നിലപാടുണ്ടെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ നിലപാടിന് വിരുദ്ധമായിട്ടുള്ള പ്രസ്താവനകളും പ്രവർത്തനങ്ങളും ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.
നവരാത്രിയും വരാനിരിക്കുന്ന മറ്റ് ഉത്സവങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ഡിഎംമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി. അടുത്തിടെ അലിഗഢ് സർവകലാശാലയിൽ പാലസ്തീനെയും ഹമാസിനെയും പിന്തുണച്ച് വിദ്യാർത്ഥികൾ മാർച്ച് നടത്തിയിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗി സർക്കാർ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയത്.
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ കേന്ദ്ര സർക്കാരിന്റെ കാഴ്‌ച്ചപ്പാടുകൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനവും സംസ്ഥാനത്ത് അംഗീകരിക്കില്ല. എല്ലാ പോലീസ് തലവൻമാരും അവരവരുടെ പ്രദേശത്തെ മതനേതാക്കളുമായി ഉടൻ ആശയവിനിമയം നടത്തണം. ജാഗ്രത പാലിക്കാണം. സമൂഹമാദ്ധ്യമങ്ങളിൽ നിന്നോ മതവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്നോ പ്രകോപനപരമായ പ്രസ്താവനകൾ ഉണ്ടാകാൻ പാടില്ല. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ ഉടൻ തന്നെ അയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് കോൺഫറൻസിൽ മുഖ്യമന്ത്രി വ്യക്തമാക്കി.