ദില്ലി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ യു.കെയുടെ നടപടിയില്‍
അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. തിങ്കളാഴ്ച മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും 10 ദിവസത്തെ ക്വാറന്റൈന്‍ ഇന്ത്യ നിര്‍ബന്ധമാക്കി. ഇക്കാര്യത്തില്‍ വാക്‌സിനേഷന്‍ സ്ഥിതി പരിഗണിക്കില്ല.
വാക്‌സിൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നിട്ടും ഇത് അംഗീകരിക്കാൻ യു കെ തയാറായിരുന്നില്ല. ഇന്ത്യ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടർന്ന് കടുത്ത നടപടികളിലേക്ക് പോകുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരിന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിൽനിന്ന് പുറപ്പെടുന്നതിനു മുൻപ് ആർടി-പിസിആർ ടെസ്റ്റ്, ബ്രിട്ടനിൽ എത്തിച്ചേർന്ന് രണ്ടാം ദിവസവും എട്ടാം ദിവസവും ആർടി-പിസിആർ ടെസ്റ്റുകൾ, 10 ദിവസത്തെ ക്വാറന്റൈൻ എന്നിവയാണ് ബ്രിട്ടൻ ഏർപ്പെടുത്തിയ പുതിയ യാത്രാനിബന്ധനകൾ. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർ 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിക്കണമെന്ന് നിബന്ധനയിൽ പറയുന്നു.

