വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യയെ നയിക്കും. രോഹിത് ശർമ്മ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിക്കുന്നത് പരിഗണിച്ച് ജസ്പ്രീത് ബുംറയെയും ഹാര്‍ദിക് പാണ്ഡ്യയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി-20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത്. അടുത്ത മാസം മൂന്നിനാണ് പര്യടനം തുടങ്ങുക.
യുവതാരനിരയ്ക്ക് പരിഗണന നല്‍കിയുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രാഹുല്‍ ചഹര്‍, നവ്ദീപ് സൈനി എന്നിവര്‍ ടീം ഇന്ത്യയ്ക്കായി അരങ്ങേറ്റ കുറിക്കും. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ശിഖര്‍ ധവാനെ ഏകദിന ട്വന്റി-20 ടീമുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി പര്യടനത്തിന് ഉണ്ടാകില്ലെന്ന് ഉറപ്പായി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധോണി ബിസിസിഐക്ക് കത്തയച്ചിരുന്നു. അടുത്ത രണ്ട് മാസം ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പം ചെലവഴിക്കേണ്ടതിനാല്‍ ടീം സെലക്ഷനില്‍ പരിഗണിക്കേണ്ടെന്ന് ധോണി ബിസിസിഐയെ അറിയിച്ചിരുന്നു