ഡല്‍ഹി: മറ്റു രാജ്യങ്ങൾക്ക് മാതൃകയായിരിക്കുകയാണ് ഇന്ത്യ. കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ആശ്രയമായി ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞു. അതേസമയം ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കും വാക്‌സിന്‍ എത്തിക്കും. മറ്റ് രാജ്യങ്ങള്‍ അനുമതി നല്‍കുന്നതിനനുസരിച്ച് അവ ഉടന്‍ തന്നെ എത്തിക്കും.
സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് മാലിദ്വീപില്‍ ഇന്ന് എത്തുക. ഇതിനൊപ്പം ഭൂട്ടാനിലും ഇന്നുതന്നെ വാക്‌സിന്‍ എത്തിക്കും. ‘വാക്‌സിന്‍ മൈത്രി’ എന്നാണ് ഈ വിതരണ പ്രക്രിയയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേര്. എന്നാൽ വാക്‌സിന്‍ മൈത്രി’യില്‍ പാകിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം രാജ്യത്ത് വാക്‌സിന്‍ എത്തിക്കാന്‍ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാക്‌സിന്‍ വിതരണയജ്ഞത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.