അവിനാശി: എട്ടുവയസ്സുള്ള മകളെ മാലിന്യക്കൂമ്പാരത്തിനരികിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. ബാംഗ്ലൂർ സ്വദേശിനി ശൈലജ (39)യാണ് പിടിയിലായത്. അവിനാശി കണ്ടുകാരൻ പാളയത്തിനടുത്താണ് ദാരുണ സംഭവം നടന്നത്. യുവതി പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ ബാഗുകൾ ഉപേക്ഷിച്ചു പെൺകുട്ടിയെ മാലിന്യകൂമ്പാരത്തിലേക്ക് തള്ളിയിട്ട് കാറിൽ രക്ഷപ്പെടുകയായിരുന്നു. തത്വമയി ന്യൂസാണ് ഇന്നലെ ഈ സംഭവം ഏറ്റവും ആദ്യം ജനങ്ങളെ അറിയിച്ചത്.
രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നിരീക്ഷണ ക്യാമറയുടെയും നാട്ടുകാരുടെയും സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. താൻ ഡോക്ടറാണെന്നും ഭർത്താവ്
മുത്തുസ്വാമി (42) തന്നെയും മക്കളെയും ഉപേഷിച്ചതാണെന്നും വിദേശത്ത് പോകാൻ തടസ്സമാകുമെന്നു കരുതി അമിതമായി ഉറക്കഗുളിക നൽകിയ മകളെ വഴിയോരത്ത് ഉപേഷിച്ചതാണെന്നും യുവതി പോലീസിനോട് പറഞ്ഞു. ബോധരഹിതയായ പെൺകുട്ടിയെ നാട്ടുകാരാണ് തിരുപ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അവശയായ കുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.