ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷം. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത്. ലഷ്‌കർ-ഇ-തൊയ്ബ ഭീകരനാണ് കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും മൂന്ന് ഭീകരർ രക്ഷപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് പല പ്രദേശങ്ങളിലും സുരക്ഷാ സേന പരിശോധന ഊർജ്ജിതമാക്കി. സോപോറിലെ സലൂറ പ്രദേശത്തെ പാനിപോറ വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതോടെ സുരക്ഷാ സേന അവിടെ ശക്തമായ തിരച്ചിൽ നടത്തുകയാണ്.
തിരച്ചിൽ നടത്തിയ സമയത്ത് മറഞ്ഞിരുന്ന തീവ്രവാദികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തു. തുടർന്നാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. അതേസമയം, ജമ്മു കശ്മീരിലെ കുപ്‌വാരയിലെ ചക്താരസ് കണ്ടി മേഖലയിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയാണ്.
കഴിഞ്ഞ ദിവസം കശ്മീരിലെ അനന്ത്‌നാഗ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന ഭീകരനെ വധിച്ചിരുന്നു. ഇയാളിൽ നിന്ന് എകെ 47 തോക്കും വെടിക്കോപ്പുകളും കണ്ടെത്തിയിരുന്നു.