കോഴിക്കോട് ഉരുപുണ്യ കാവ് ബീച്ചിൽ കാണാതായ ഒരു മത്സ്യത്തൊഴിലാളിയെ രക്ഷിക്കാനായി ഭാരതീയ തീര സംരക്ഷണ സേന തിരച്ചിലാരംഭിച്ചു. ജൂലൈ 12 ന് രാവിലെ കടലിൽ ഇറങ്ങിയ ബദർ എന്ന മൽസ്യ ബന്ധന ബോട്ട് ഉച്ചയ്ക്ക് ശേഷം മോശം കാലാവസ്ഥയെ തുടർന്ന് മറിയുകയായിരുന്നു. ബോട്ടിൽ മൂന്നു മൽസ്യത്തൊഴിലാളികളാണുണ്ടായിരുന്നത് ഇതിൽ രണ്ടു പേരെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ജൂലൈ 12 ന് സംസ്ഥാന ഭരണകൂടത്തിന്റെ അഭ്യർത്ഥന ലഭിച്ച ഉടൻ രക്ഷാ പ്രവർത്തനത്തിനായി പുറപ്പെട്ട തീര സംരക്ഷണ സേനാ കപ്പൽ അർൺവേഷ് വൈകിട്ട് നാലുമണിയോടെ മേഖലയിലെത്തുകയും വ്യാപകമായ തിരച്ചിലാരംഭിക്കുകയും ചെയ്തു. കൂടുതൽ തിരച്ചിലിനായി ജൂലൈ 13 ന് സേനയുടെ ഹെലികോപ്റ്റർ, ഇന്റർസെപ്റ്റർ ബോട്ട് എന്നിവയും തിരച്ചിലാരംഭിച്ചു. എന്നാൽ ഷിഹാബ് എന്ന പേരുള്ള മൽസ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായ മൽസ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ഭാരതീയ തീര സംരക്ഷണ സേന തുടരുകയാണ്.