ദില്ലി: വീണ്ടും രക്ഷകനായി INS കൊൽക്കത്ത. ഏദൻ ഉൾക്കടലിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിനിരയായ സ്വിറ്റസർലന്റ് ഉടമസ്ഥതയിലുള്ള വ്യാപാര കപ്പൽ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു രക്ഷാദൗത്യം നടന്നത്. ലൈബീരിയൻ പതാക ഘടിപ്പിച്ച എംവി MSC SKY II കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരുൾപ്പെടെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു.
ഏദനിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെയാണ് ഹൂതികളുടെ മിസൈൽ ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചത്. അപായ സന്ദേശം ലഭിച്ചയുടനെ മേഖലയുടെ സുരക്ഷയ്‌ക്കായി വിന്യസിച്ചിരുന്ന നാവികസേനയുടെ INS കൊൽക്കത്ത അങ്ങോട്ടേക്ക് കുതിച്ചു. INS കൊൽക്കത്തയിലെ 12 അഗ്നിശമന സേനാംഗങ്ങൾ അടക്കം കപ്പലിൽ കയറിയാണ് തീയണച്ച് ജീവനക്കാരെ രക്ഷിച്ചത്. സ്പെഷ്യലിസ്റ്റ് എക്സ്പ്ലോസീവ് ഓർഡനൻസ് ഡിസ്പോസൽ (ഇഒഡി) ടീം തുടർ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷണാണ് വ്യാപാര കപ്പലിന്റെ യാത്ര പുനരാംരംഭിച്ചത്. രക്ഷാദൗത്യം പൂർത്തിയായ ശേഷമാണ് ഇത് സംബന്ധിച്ച വാർത്ത നാവികസേന ഒദ്യോഗികമായി പുറത്ത് വിട്ടത്.