ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് താത്കാലികാശ്വാസം. ഇമ്രാൻ ഖാന്റെ ജാമ്യം മേയ് 31 വരെ നീട്ടി ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. മേയ് ഒൻപതിന് മുൻപ് ഇമ്രാനെതിരെ റജിസ്റ്റർ ചെയ്ത ഒരു കേസിലും മേയ് 31 വരെ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരം ഹാജരാക്കുന്നതിനു കൂടുതൽ സമയം സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി നടപടി. കോടതിയിൽ ഇമ്രാൻ ഹാജരായിരുന്നില്ല. ഇമ്രാനെതിരെയുള്ള കേസുകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇമ്രാനെതിരെ നൂറുലധികം കേസുകളാണ് പാകിസ്ഥാനിൽ റജിസ്റ്റർ ചെയ്തെന്ന് പാർട്ടി കോടതിയിൽ പറഞ്ഞു. ഇതിന്റെ എല്ലാം വിവരങ്ങളും തങ്ങൾക്ക് ലഭ്യമാക്കണമെന്നും പിടിഐ കോടതിയിൽ ആവശ്യപ്പെട്ടു.
സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം രേഖകൾ ഹാജരാക്കുന്നതിനായി മേയ് 31 വരെ സമയം അനുവദിച്ചു. തുടർവാദം മേയ് 31ന് കേൾക്കുമെന്നും കോടതി അറിയിച്ചു.