ദുബായ്: ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു നാളെ തുടക്കമാകും. ദുബായ്, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് നേരത്തേ കൊവിഡ് ഭീഷണി കാരണം പാതിവഴിയില്‍ നിര്‍ത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ടൂർണമെന്റിലേയ്ക്ക് ഇപ്രാവശ്യം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ്. ഏഴു മല്‍സരങ്ങളില്‍ നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് മുംബൈയുടെ സമ്പാദ്യം.
ഇനി ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ പകുതി മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. എട്ടു ടീമുകളില്‍ ആരും തന്നെ ഇനിയും പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിച്ചിട്ടില്ല. ആദ്യ പാദം പിന്നിടുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മുംബൈക്ക് പിന്നില്‍. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ യുഎഇയില്‍ പ്രതീക്ഷിക്കാം.
റണ്‍ വേട്ടക്കാരില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. 380 റണ്‍സുമായി ശിഖര്‍ ധവാനാണ് പട്ടികയില്‍ ഒന്നാമത്. കെ.എല്‍.രാഹുല്‍ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസണ്‍ (277) എന്നിവരാണ് പിന്നില്‍. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ യുഎഇയില്‍ പ്രതീക്ഷിക്കാം.