ടെൽഅവീവ് : അതിർത്തി തകർത്ത് നുഴഞ്ഞു കയറി നിരപരാധികളായ ഇസ്രയേലി പൗരന്മാരെ കൂട്ടക്കുരുതി നടത്തിയ തീവ്രവാദി സംഘടന ഹമാസിനെതിരായ യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുന്നതിനിടെ തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്ന ഗാസയെ കരമാർഗം ആക്രമിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ സൈന്യം. ആയിരക്കണക്കിന് ടാങ്കുകളും മൂന്നു ലക്ഷത്തോളം സൈനികരുമാണ് ഗാസ മുനമ്പിൽ അണിനിരന്നിരിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ ഇസ്രയേൽ ഗാസയ്‌ക്കെതിരെയുള്ള ആക്രമണം ഉടൻ നിർത്തണമെന്ന മുന്നറിയിപ്പുമായി ഇറാൻ. ഇസ്രയേലിനെ പിന്തുണയ്ക്കുന്നതിൽ അമേരിക്കയെ ഇറാൻ വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു.
‘സയോണിസ്റ്റ് ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ മേഖലയിലെ എല്ലാവരുടെയും കൈകൾ കാഞ്ചിയിലുണ്ടെന്ന് ഓർക്കണം. സാഹചര്യം നിയന്ത്രണത്തിലാകുമെന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. യുദ്ധം ഒഴിവാക്കാനും നിലവിലെ പ്രതിസന്ധി വ്യാപിക്കുന്നത് തടയാനും ആഗ്രഹിക്കുന്നവർ ഗാസയിലെ പൗരൻമാർക്ക് നേരെയുള്ള പ്രാകൃത ആക്രമണങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കണം’- ഇറാൻ വിദേശകാര്യമന്ത്രി ഹൊസൈൻ അമീറബ്‌ദൊള്ളാഹിയൻ പറഞ്ഞതായി ഒരു പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ലെബനനുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇറാൻ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുമായി അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ പ്രദേശം അടയ്ക്കുകയും ചെയ്തിരിക്കുകയാണ്. അതേ സമയം ഗാസ പിടിച്ചടുക്കുന്നതിന് തങ്ങൾക്ക് താത്പര്യമില്ലെന്നും എന്നാൽ ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയില്‍ തുടരാനോ താല്‍പര്യമില്ല, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന്‍ അഭിപ്രായപ്പെട്ടതുപോലെഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാര്‍ഗം, അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും’ ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ പ്രതിനിധി ഗിലാഡ് എര്‍ദാന്‍ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് പ്രതികരിച്ചു. സംഘര്‍ഷം അവസാനിച്ചതിന് ശേഷം ഗാസയില്‍ തുടരാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
‘ഗാസ പിടിച്ചെടുക്കാനോ കൈവശപ്പെടുത്താനോ രണ്ട് ദശലക്ഷത്തിലധികം പാലസ്തീനികളെ ഭരിക്കാനോ ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരയുദ്ധത്തിന് തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഗാസയില്‍ കഴിഞ്ഞ രാത്രിയിലും ഹാമാസ് തീവ്രവാദികളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ വലിയ രീതിയില്‍ വ്യോമാക്രമണം നടത്തി.