കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്‍റെ കൊലപാതകക്കേസിലെ മൂന്ന് പ്രതികൾ കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങി. പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയിൽ ഹാജരാക്കാൻ നിർദേശം നൽകി. കൽപ്പറ്റ പോലീസ് സുരക്ഷയിൽ പ്രതികളെ കൊണ്ടുപോകണമെന്നും കോടതി ഉത്തരവിട്ടു.
ഇതിനിടെ, പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അവശ്യം കോടതി തള്ളി. കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ ആർ സുനിൽകുമാറിന്റേതാണ് ഉത്തരവ്. മൂന്ന് ദിവസം മുൻപാണ് ഇർഷാദ് മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ആഴ്ചകൾക്ക് മുൻപ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇൻഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തി.
പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദിനെ വിട്ട് കിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയിരുന്നു. ഇർഷാദ് മരിച്ച വിവരം മറച്ചു വച്ചാണ് സ്വർണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അൻപതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നൽകി. പണമിടപാടുമായി ബന്ധപെട്ട ശബ്ദരേയും ബാങ്ക് ഇടപാട് രേഖകളും 24ന് ലഭിച്ചു. പണം നൽകിയ ശേഷമാണ് ഇർഷാദ് മരിച്ചെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.