മുംബൈ: സിറിയയിൽ ഐഎസ് ഭീകരർക്ക് വേണ്ടി പ്രവർത്തനം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി. മഹാരാഷ്‌ട്രയിലെ പർഭാനി കേസിലാണ് യുവാവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. മെയ് 26 വ്യാഴാഴ്ചയായിരുന്നു കേസിലെ നിർണായക വിധി പ്രഖ്യാപിച്ചത്. മുഹമ്മദ് ഷാഹിദ് ഖാനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾ സിറിയയിൽ നിന്നുള്ള ഐഎസ് ഭീകരരുടെ നിർദ്ദേശപ്രകാരം ഇന്ത്യയിലിരുന്ന് ഐഇഡി നിർമിച്ചിരുന്നു.
സിറിയയിലെ ഐഎസ് പ്രവർത്തകർ ഇൻറർനെറ്റ് വഴി ഇന്ത്യൻ യുവാക്കളെ ഭീകരതയിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് വിധി. പ്രതിയായ മുഹമ്മദ് ഷാഹിദ് ഖാന് കോടതി ഏഴ് വർഷം കഠിനതടവും 45,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ദേശീയ അന്വേഷണ ഏജൻസി പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 2016 ജൂലൈ 14-നായിരുന്നു മുംബൈയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 14ന് കേസ് എൻഐഎ ഏറ്റെടുത്തു. ഒക്ടോബർ 7-ന് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.