കോട്ടയം: എൻഡിഎയുടെ പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടി മുൻ എംഎൽഎ പി.സി ജോർജ് നാളെ തൃക്കാക്കരയിൽ. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയത പി.സി ജോർജ് ഇന്നലെ രാത്രിയോടെയാണ് ജയിൽ മോചിതനായി കോട്ടയത്ത് എത്തിയത്.
തന്നെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രിയ്‌ക്ക് നാളെ തൃക്കാക്കരയിൽ മറുപടി നൽകുമെന്ന് പി.സി ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ പറയാൻ ഉള്ളത് പറയും. നിയമം ലഘിക്കില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി.സി ജോർജ് പറഞ്ഞു. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി ജയിലിലേക്ക് അയച്ചത്. ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അതുകൊണ്ടുതന്നെ സഹകരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർക്കെതിരെയും പി.സി ജോർജ് വിമർശനം ഉന്നയിച്ചു.
പൂജപ്പുര ജയിലിൽ ഉപദേശക സമിതി ചേരുന്നില്ലെന്ന് പി.സി ജോർജ് ചൂണ്ടിക്കാട്ടി. അതിനാൽ ആണ് ജയിലിൽ ഉള്ളവരെ പുറത്തു വിടാൻ ഗവർണർ അനുവാദം നൽകാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതിൽ ഇടപെടാൻ അനുവാദമില്ല. ജയിൽ സമിതി ചേരണം. രോഗികൾ ജയിലിൽ ബദ്ധിമുട്ടുന്നു. ഇവരെ അവസാന കാലത്ത് കുടുംബത്തിനൊപ്പം വിടണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.