മലപ്പുറം: എടവണ്ണപ്പാറയിലെ 17-കാരിയുടെ മരണം കൊലപാതകമോ? ദുരൂഹത ആരോപിച്ച് ദൃക്സാക്ഷി!
പെൺകുട്ടിയുടെ മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല, പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെങ്കിൽ മൃതദേഹം പൊങ്ങി വരാനുള്ള സമയമായിട്ടില്ലെന്നും ദൃക്സാക്ഷിയും അയൽവാസിയുമായ ജുവൈലിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മുട്ടോളം മാത്രം വെള്ളം ഉണ്ടായിരുന്ന സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. കുട്ടിയുടെ ടോപ്പും ഷാളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആത്മഹത്യ തന്നെയാണോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും അയൽവാസി പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു 17-കാരിയെ ചാലിയാർ തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു കുട്ടിയെ കാണാതായത്. രണ്ട് മണിക്കൂറിനുള്ളിൽ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കരാട്ടെ അദ്ധ്യാപകനായ സിദ്ദിഖാലിയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം പരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.