തിരുവനന്തപുരം- ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് വിപുലമായ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനാ നേതാക്കൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ സന്ദർശിച്ചു. ഇലവുപാലം ഷംസുദ്ദീൻ മന്നാനി (കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ്), തോന്നയ്ക്കൽ ഉവൈസ് അമാനി (സെക്രട്ടറി ജംഇയ്യത്തുൽ ഉലമാ എ ഹിന്ദ്), പനവൂർ സഫീർ ഖാൻ മന്നാനി( പ്രസിഡണ്ട് ഡി.കെ.ഐ.എസ്.എഫ്), എ.ആർ. അൽ അമീൻ റഹ്മാനി( ജനറൽ സെക്രട്ടറി കെ.എം.വൈ.എഫ് ) എന്നീ മതപണ്ഡിതൻമാരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തുമായി കൂടിക്കാഴ്ച നടത്തിയത്.
തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. മകരവിളക്ക് തീർത്ഥാട കാലത്തും അയ്യപ്പ ഭക്തൻമാർക്ക് വേണ്ട വിപുലമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കിക്കൊടുക്കണമെന്നും അതിനുള്ള എല്ലാ സഹായവും ഉണ്ടാകുമെന്നും അവർ അറിയച്ചതായി ദേവസ്വം പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലെ കെടുകാര്യസ്ഥതയെ തുടർന്ന് കേരളത്തിലുടനീളം വ്യാപക പ്രതിഷേധമാണ് വിശ്വാസ സമൂഹത്തിൽ നിന്ന് ഉയർന്നത്, ഈ വർഷം തീർഥാടകരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും തിരക്ക് നിയന്ത്രണത്തിലെ അപാകതയുമാണ് തീർത്ഥാടകരെ വലച്ചത്.