ബെംഗളൂരു : കര്‍ണാടകയിൽ അരങ്ങേറിയ ഹിജാബ് വിവാദങ്ങള്‍ക്കിടെ ഉഡുപ്പിയിലെ കോളേജില്‍ ‘അല്ലാഹു അക്ബര്‍’ വിളിച്ച് വാർത്തകളിൽ ഇടം നേടിയ മുസ്‌കാന്‍ ഖാന്‍ കോളേജ് പഠനം നിര്‍ത്തി .
അന്നത്തെ സംഭവത്തിനു ശേഷം തന്നെ അഭിനന്ദിക്കാൻ ഒത്തിരിപ്പേർ വന്നെന്നും വിദേശത്ത് പഠിക്കാനുള്ള ഓഫറുകള്‍ പോലും ലഭിച്ചെന്നും മുസ്കാന്‍ ഖാന്‍ പറയുന്നു.എന്നാൽ തൊട്ട് പിന്നാലെ ബന്ധുക്കള്‍ കോളേജില്‍ പഠിക്കാന്‍ അയക്കരുതെന്ന് പറഞ്ഞതോടെ ഇവരുടെ പഠനവും മുടങ്ങുകയായിരുന്നു
ബികോം രണ്ടാം വര്‍ഷ വിദ്യാർത്ഥിയാണ് മുസ്കാന്‍ ഖാന്‍ . ഇതിന് മുൻപ് ബുര്‍ഖ ധരിച്ച് സ്കൂളിലോ കോളേജിലോ പോയിട്ടില്ലെന്നും അവർ പറയുന്നു. കൂടെ പഠിച്ച പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും പത്താം ക്ലാസ് പഠനം ഉപേക്ഷിച്ച് വിവാഹിതരായപ്പോൾ പിതാവിന്റെ ആഗ്രഹപ്രകാരമാണ് കോളേജില്‍ പഠനത്തിനെത്തിയത്.
‘കോളേജിലെ സംഭവങ്ങൾ വാർത്തയായപ്പോൾ എന്തിനാണ് കോളേജിലേക്ക് അയച്ചതെന്നാണ് ബന്ധുക്കള്‍ വീട്ടുകാരോട് ചോദിച്ചത് . പിന്നാലെ ബഹളമായി , എന്താണ് ഇതിന്റെയൊക്കെ ആവശ്യം.? എന്നൊക്കെ ചോദിച്ചു . വീട്ടിലെ അംഗങ്ങളെല്ലാം ഭയന്നു. കുറേ മാസങ്ങളായി ഞങ്ങള്‍ ഉറങ്ങിയില്ല, ഭക്ഷണം പോലും കഴിച്ചില്ല, എന്തിനാ ഇങ്ങനെ ചെയ്തതെന്ന് അമ്മ എപ്പോഴും ചോദിച്ചു . ആദ്യമൊക്കെ പിതാവ് എനിക്കൊപ്പം നിന്നു . പക്ഷേ പിന്നീട് കോളേജില്‍ അയക്കുന്നത് നിര്‍ത്തി. ഞാനും എന്റെ കുടുംബവും മാത്രം ബന്ധുക്കള്‍ക്കിടയില്‍ ഒറ്റപ്പെട്ടു. ഒരു വിഭാഗം എനിക്കെതിരെ തിരിഞ്ഞിരുന്നു. സ്വന്തം ആളുകള്‍ തന്നെ ഞങ്ങളെ ശപിച്ചുകൊണ്ടിരുന്നു. അവര്‍ അച്ഛനെ കളിയാക്കാറുണ്ടായിരുന്നു. പല ബന്ധുക്കളും ഭീഷണിപ്പെടുത്തി’ – മുസ്കാന്‍ പറഞ്ഞു .

