കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി 20 മണിക്കൂർ പിന്നിടുമ്പോൾ, കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ പോലീസ് നെട്ടോട്ടമോടുന്നു! കുട്ടി സുരക്ഷിതയാണെന്നും 10ലക്ഷം രൂപ തന്നാൽ രാവിലെ 10മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കാമെന്നുമാണ് തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതി കുട്ടിയുടെ ബന്ധുവിനോട് ഫോണിൽ പറഞ്ഞത്. എന്നാൽ അജ്ഞാതസംഘം നൽകിയ സമയം കഴിഞ്ഞിട്ടും വിളിക്കുമെന്ന് പറഞ്ഞ സ്ത്രീ ഇതുവരെ വിളിച്ചിട്ടില്ല.
‘നിങ്ങളുടെ കുട്ടി സുരക്ഷിതയാണ്. 10 ലക്ഷം രൂപ തയ്യാറാക്കി വെക്കണം. രാവിലെ കുട്ടിയെ വീട്ടിലെത്തിക്കാം. ബോസ് പറയുന്നത് പോലെ ചെയ്യണം. ഈ നമ്പറിലേക്ക് വിളിക്കരുത്. വിളിച്ച വിവരം പോലീസിൽ അറിയിക്കരുത്’ എന്നാണ് യുവതി പറഞ്ഞത്.
പോലീസ് നാടിൻറെ മുക്കിലും മൂലയിലും പരിശോധന ശക്തമാക്കിയിട്ടും ആശ്വാസകരമായ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. സി സി ടി വിയും പുറത്തുവിട്ട രേഖാചിത്രവും ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുന്നുണ്ട്. ഉടൻ തന്നെ ശുഭവാർത്ത കേൾക്കാം എന്ന കാത്തിരിപ്പിലാണ് സംസ്ഥാനം.
അതേസമയം, അബിഗേൽ സാറ എന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആസൂത്രിത പ്രവർത്തനം എന്നുറപ്പിച്ച് പോലീസ്. വർക്കല, പരവൂർ, എഴുകോൺ മേഖലകളിൽ കാര്യമായ തിരച്ചിൽ നടക്കുന്നുണ്ട്. പ്രതികൾ സിസിടിവി ദൃശ്യങ്ങളിൽ പതിയുമെന്നതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി ഗ്രാമീണപാതകൾ തെരഞ്ഞെടുത്തു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.