തിരുവനന്തപുരം: അബിഗേൽ സാറ എന്ന ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത് ആസൂത്രിത പ്രവർത്തനം എന്നുറപ്പിച്ച് പോലീസ്. വർക്കല, പരവൂർ, എഴുകോൺ മേഖലകളിൽ കാര്യമായ തെരച്ചിൽ നടക്കുന്നുണ്ട്. പ്രതികൾ സി സി ടി വി ദൃശ്യങ്ങളിൽ പതിയുമെന്നതിനാൽ പ്രധാന റോഡുകൾ ഒഴിവാക്കി ഗ്രാമീണപാതകൾ തെരഞ്ഞെടുത്തു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിനിടെ നാട്ടുകാരുടെ ആശങ്കകൾ പ്രതിഷേധങ്ങൾക്ക് വഴിമാറിയിട്ടുണ്ട്. ആസൂത്രിത നീക്കമാണ് നടന്നിട്ടുള്ളതെന്നും വേഗത്തിൽ പ്രതികളിലേക്കെത്താൻ സാധിച്ചില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിക്കഴിഞ്ഞു. നവകേരള സദസിൽ പങ്കെടുക്കുന്നതിനിടയിൽ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി നിരാശാജനകമായ അഭിപ്രായപ്രകടനം നടത്തിയത്. അടഞ്ഞു കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇപ്പോൾ അന്വേഷണം നടക്കുന്നത്
കഴിഞ്ഞ ദിവസം വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സംഘം ഫോണും വിളിച്ചിരുന്നു. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പാരിപ്പള്ളിയിലെ ഒരു കടയിലെത്തിയ സംഘം കടയുടമയുടെ ഫോൺ വാങ്ങിയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്.