ദില്ലി: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങളിൽ എൻ ഐ എ അന്വേഷണം. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം 11 സാധാരണക്കാർ കൊല്ലപ്പെട്ട കേസുകളാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. രണ്ടാഴ്ചക്കിടെയാണ് ജമ്മുകശ്മീരിൽ പതിനൊന്നോളം സാധാരണക്കാർ കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ തുടർന്ന് ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിഭാഗീയത സൃഷ്ടിക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമമാണ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളും കശ്മീരി പണ്ഡിറ്റുകളില്‍ ഒരു വിഭാഗവും മറ്റിടങ്ങളിലേക്ക് മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പൂഞ്ചിൽ ഭീകരർക്കായുള്ള തിരച്ചിൽ ഒമ്പതാം ദിവസവും തുടരുകയാണ്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ ഉടൻ പിടികൂടാനാകുമെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാൻ കമാൻഡോകളുടെ സഹായം ഭീകരർക്ക് ലഭിച്ചിട്ടുണ്ടെന്നും വൻ ആയുധശേഖരവുമായാണ് ഇവർ കാടിനുള്ളിൽ തങ്ങുന്നത് എന്നുമാണ് അനുമാനം.
കരസേനാ മേധാവി എംഎം നരവനെ ജമ്മു സന്ദർശിച്ചു. അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തി കരസേന മേധാവി സുരക്ഷ വിലയിരുത്തി. നിലവിലെ സുരക്ഷ സാഹചര്യത്തെക്കുറിച്ചും ഭീകരർക്കായുള്ള തിരച്ചിലുകളെക്കുറിച്ചും എം എം നരവനയോട് മുതിർന്ന ഉദ്യോഗസ്ഥർ വിശദീകരിച്ചു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് എം എം നരവനെ ജമ്മുകാശ്മീരിൽ എത്തിയിരിക്കുന്നത്.