ദില്ലി: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം തകർത്ത് ബി എസ് എഫ്. പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സൈന്യം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ഒമ്പത് പാക്കറ്റുകളിലായി പത്തുകിലോയോളം ഹെറോയിനാണ് ഇതില്‍ അടക്കംച്യ്തത്. പ്രദേശത്തെ ആളൊഴിഞ്ഞ പാടങ്ങളില്‍ മയക്കുമരുന്ന് നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പുലര്‍ച്ചെയോടെയാണ് ഡ്രോണ്‍ ബി എസ് എഫിന്റെ ശ്രദ്ധയില്‍പെട്ടത്. ഈയാഴ്ച സൈന്യം വെടിവച്ചിടുന്ന രണ്ടാമത്തെ ഡ്രോണ്‍ ആണ് ഇന്നത്തേത്. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ജമ്മുവിലെ സാംബ ജില്ലയില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തുരങ്കം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവമായതിനാല്‍ സൈന്യം അതീവജാഗ്രതയിൽ തുടരുകയാണ്.
ജമ്മുവിലെ വ്യോമസേനാ സ്‌റ്റേഷനില്‍ ഡ്രോണുപയോഗിച്ച് പാകിസ്ഥാന്‍ ആക്രമണം നടത്തിയതോടെ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.ഇതിനൊപ്പം പാകിസ്ഥാന് ശക്തമായ ഭാഷയില്‍ താക്കീതും നല്‍കിയിരുന്നു. അതിനുശേഷം ഡ്രോണ്‍ സാന്നിദ്ധ്യം അതിര്‍ത്തിയില്‍ കുറവായിരുന്നു. ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.